ദയാവധത്തിന് സൗകര്യങ്ങള്‍ ഒരുക്കണമെന്ന നിയമം പ്രാബല്യത്തിലേക്ക്; കോടതിയെ സമീപിച്ച് കര്‍ദിനാള്‍

സ്പ്രിംഗ്ഫീല്‍ഡ് (ഇല്ലിനോയിസ്):  ആശുപത്രികളും കെയര്‍ഹോമുകളും ദയാവധത്തിന് സൗകര്യങ്ങള്‍ ഒരുക്കണമെന്ന നിയമത്തിനെതിരെ ചിക്കാഗോ അതി രൂപതാ മെത്രാപ്പോലീത്ത കര്‍ദിനാള്‍ ബ്ലേസ് കുപ്പിച്ചും കത്തോലിക്ക സന്യാസിനി സമൂഹങ്ങളും യു.എസ് ഡിസ്ട്രിക്ട് കോടതിയില്‍ ഹര്‍ജി നല്‍കി. അമേരി ക്കയിലെ ഇല്ലിനോയ് സംസ്ഥാനത്ത് വരാന്‍പോകുന്ന ദയാവധ നിയമത്തിനെതിരെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

2025  ഡിസംബറില്‍ ഡെമോക്രാറ്റിക് ഗവര്‍ണര്‍ ജെ.ബി പ്രിറ്റ്സ്‌കര്‍ ഒപ്പുവെച്ച ബില്‍ സെപ്റ്റംബര് 12ന്  പ്രാബല്യത്തില്‍ വരും. മാരക രോഗങ്ങള്‍ ബാധിച്ച രോഗികള്‍ ആവശ്യപ്പെട്ടാല്‍ ഡോക്ടര്‍മാര്‍ അമിത ഡോസിലുള്ള മരുന്നുകള്‍ നല്‍കി ദയാവധം നടത്തണമെന്നാണ് നിയമത്തില്‍ വ്യക്തമാക്കുന്നത്. ആശുപത്രികളും കെയര്‍ഹോമുകളും ഇക്കാര്യം നിര്‍ബന്ധമായും രോഗികളെ അറിയിക്കണമെന്നും ആഗ്രഹിക്കുന്നവര്‍ക്ക് ദയാവധത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. കത്തോലിക്ക സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഇളവില്ല.

ജീവന്റെ വിശുദ്ധിക്ക് വിരുദ്ധമായ ഇത്തരം പ്രവര്‍ത്ത നങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് അമേരിക്കന്‍  ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനെതിരാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. രോഗികളെ ആത്മഹത്യയിലേക്ക് നയിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു.  

മതസ്വാന്ത്ര്യ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ബെക്കറ്റ് എന്ന നിയമസ്ഥാപനമാണ് ഹര്‍ജിക്കാര്‍ക്കായി കോടതിയില്‍ ഹാജരാകുന്നത്.