ന്യൂയോര്‍ക്ക് ഭീകരാക്രമണത്തിന്റെ 25-ാം വാര്‍ഷികം; പ്രത്യാശയുടെ പ്രതീകമായി ഗ്രൗണ്ട് സീറോയിലെ കുരിശ്

2001 സെപ്റ്റംബര്‍ 11-ലെ ന്യൂയോര്‍ക്ക് ഭീകരാക്രമണം അരങ്ങേറിയിട്ട്  25 വര്‍ഷം പൂര്‍ത്തിയാകുന്നു. ഭീകരതയും ഭീകരതയോടുള്ള ലോകത്തിന്റെ കാഴ്ചപ്പാടും തിരുത്തിക്കുറിച്ച ആ ആക്രമണം നടന്ന് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ ആത്യന്തികമായ വിജയം നന്മയ്ക്കാണെന്ന ഓര്‍മപ്പെടുത്തലുമായി ഗ്രൗണ്ട് സീറോയില്‍ നിന്ന് കണ്ടെടുത്ത കുരിശ് ഇന്നും സെപ്റ്റംബര്‍ 11 മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

ന്യൂയോര്‍ക്കിന്റെ പ്രതീകമായി മാറിയ ഇരട്ട ടവറുകള്‍ തകര്‍ന്നുവീണ ഭീകരാക്രമണത്തിന് ശേഷം, അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് പരസ്പരം കൂടിച്ചേര്‍ന്ന നിലയിലുള്ള രണ്ട് സ്റ്റീല്‍ ബീമുകള്‍ കുരിശിന്റെ രൂപത്തില്‍ കണ്ടെത്തുന്നത്. ഏകദേശം 5 മീറ്റര്‍ ഉയരമുള്ള ഈ ഇരുമ്പ് കുരിശ് ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍മാന്‍മാര്‍ക്കും, പോലീസുകാര്‍ക്കും, ദുരന്തത്തില്‍ പ്രിയപ്പട്ടവരെ നഷ്ടപ്പെട്ടവര്‍ക്കും വലിയൊരു ആശ്വാസമായി മാറി. നിരവധി പേര്‍ ഇതിന് ചുറ്റും പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടി. ക്രിസ്ത്യാനികള്‍ മാത്രമല്ല, മറ്റു വിഭാഗങ്ങളില്‍പ്പെട്ടവരും ഇതിനെ ഒരു പ്രത്യാശയുടെ പ്രതീകമായി കണ്ടു.

തുടക്കത്തില്‍ ഗ്രൗണ്ട് സീറോയില്‍ തന്നെ നിലനിര്‍ത്തിയ ഈ കുരിശ്, 2006 ഒക്ടോബര്‍ 5-ന് വേള്‍ഡ് ട്രേഡ് സെന്ററിന് സമീപമുള്ള സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലേക്ക് മാറ്റിസ്ഥാപിച്ചു. പിന്നീട് 2011 ജൂലൈ 23-ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഇത് നാഷണല്‍ സെപ്റ്റംബര്‍ 11 മെമ്മോറിയല്‍ & മ്യൂസിയത്തിലേക്ക് മാറ്റി. അന്നുമുതല്‍ ഇന്നുവരെ ഈ കുരിശ് മ്യൂസിയത്തിലെ സ്ഥിര പ്രദര്‍ശനത്തിന്റെ ഭാഗമാണ്.

ഈ ചരിത്ര സംഭവത്തെ അടിസ്ഥാനമാക്കി 2006-ല്‍ പുറത്തിറങ്ങിയ ‘The Cross and The Towers’ എന്ന ഡോക്യുമെന്ററിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്രിസ്തുവിന്റെ കുരിശ് ആത്യന്തികമായി എല്ലാ തിന്മകളെയും പരാജയപ്പെടുത്തുമെന്ന ഓര്‍മപ്പെടുത്തലുമായി ഇന്നും ഗ്രൗണ്ട് സീറോയില്‍ നിന്ന് കണ്ടെടുത്ത ആ കുരിശ് നിലകൊള്ളുന്നു.