September 15: വ്യാകുല മാതാവിന്റെ തിരുനാൾ

പരിശുദ്ധ ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളും ദൈവപുത്രന്റെ പീഢാനുഭവങ്ങളും, ഭയഭക്തിപൂർവ്വം അനുസ്മരിക്കുന്ന ദിനമാണ്‌ ‘വ്യാകുല മാതാവിന്റെ തിരുനാൾ’. വിശുദ്ധ ഗ്രന്ഥവും സഭാപ്രബോധനങ്ങളും തന്നെയാണ്‌ ഇതിന്റെ ഉത്ഭവത്തിന്‌ ഉറവിടം. തിരുസങ്കടങ്ങളോടുള്ള ഭക്തി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സെർവൈറ്റുകളാണ്‌ ഈ തിരുനാൾ ആദ്യമായി ആരംഭിച്ചത്. നാടു കടത്തപ്പെട്ട് ദുരിതത്തിലായിരുന്നപ്പോൾ മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയാൽ അവസാനം വിമോചിതനായ പിയൂസ് ഏഴാമനാണ്‌, 1817-ൽ ഇത് സഭയുടെ ആഗോള തിരുനാളായി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തിരുന്നാളിന്‌ പന്ത്രണ്ടാം നൂറ്റാണ്ടോളം പാരമ്പര്യമുണ്ട്. സിസ്റ്റർഷീയരും സെർവൈറ്റുകളുമാണ്‌ ഇത് പ്രോൽസാഹിപ്പിച്ചത്.

തൽഫലമായി, പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ ഇത് കത്തോലിക്കാ സഭയിൽ ആകമാനമായി ആഘോഷിക്കപ്പെട്ടു. 1482-ൽ ‘കാരുണ്യമാതാവ്’ എന്ന പേരില്‍ ഈ തിരുന്നാൾ കുർബാന ക്രമ പുസ്തകത്തിൽ ഉൾപ്പെടുത്തപ്പെട്ടു. ഓശാനാ ഞായറിന്റെ തലേ വെള്ളിയാഴ്ചയിലായി 1727-ൽ ബനഡിക്ട് പതിമൂന്നാമൻ മാർപ്പാപ്പയാണ്‌ ഇത് റോമൻ കലണ്ടറിൽ നിജപ്പെടുത്തിയത്. 1913-ൽ പിയൂസ് പത്താമൻ പാപ്പയാണ്‌ തിരുനാള്‍ സെപ്റ്റംബർ 15-നു നടത്താന്‍ നിശ്ചയിച്ചത്.

ക്രിസ്തുവിന്റെ പീഢാനുഭവ വേളയിലും, മരണ സമയത്തും, മാതാവ്‌ അനുഭവിച്ച അതികഠിനമായ വ്യഥയെ കേന്ദ്രീകരിച്ചു കൊണ്ടാണ്‌ ‘വ്യാകുല മാതാവ്’ എന്ന വിശേഷണ നാമം നൽകപ്പെട്ടത്. പതിനേഴാം നൂറ്റാണ്ടിൽ, ‘ഏഴ് വ്യാകുലതകൾ’ എന്ന പേരിൽ ഈ തിരുന്നാൾ ആചരിക്കപ്പെട്ടത്. വിമല ഹൃദയത്തിലൂടെ കടന്നു പോയ ഏഴ് വാളുകളെ ഉദ്ദേശിച്ചാണ്‌. മാതാവിന്റെ ജനന ദിനമായ സെപ്റ്റംബർ എട്ടിന്‌ ശേഷമുള്ള ഏഴ് ദിവസം കഴിഞ്ഞിട്ടുള്ള സെപ്റ്റംബർ15-കണക്ക് കൂട്ടിയിട്ടുള്ളത്. (ഫാ. പോൾ ഹാഫ്നറുടെ ‘വ്യാകുല മാതാവ്’ എന്ന പുസ്തകത്തിൽ നിന്നും എടുത്തിട്ടുള്ളത് - Inside the Vatican, sept.2004).

തന്റെ സ്വർഗ്ഗീയ പുത്രന്റെ കഷ്ടതയിലുള്ള ദൈവമാതാവായ മറിയത്തിന്റെ അതികഠിനമായ വേദനയാണ് ഈ തിരുന്നാൾ സമർപ്പിച്ചിരിക്കുന്നത്. മാനസിക കഷ്ടത അനുഭവിച്ച്, സഹ വീണ്ടെടുപ്പുകാരിയായി ഭവിച്ച പരിശുദ്ധ അമ്മ പാപത്തേയും, പശ്ചാത്താപത്തിലേക്കുള്ള യഥാർത്ഥ മാർഗ്ഗത്തേയും, നമ്മേ ഓർമ്മപെടുത്തുന്നു.