കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമുദായിക ഐക്യം: കെസിബിസി

കൊച്ചി: കേരളം ഗൗരവതരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു എന്നുള്ളത് വാസ്തവമാണ്. അതില്‍ പ്രധാനപ്പെട്ടവയാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്ന് ഉപഭോഗത്തിന്റെ അമ്പരപ്പിക്കുന്ന വര്‍ദ്ധനവും. ഐസിസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്ക് കേരളത്തില്‍ കണ്ണികളുണ്ട് എന്ന മുന്നറിയിപ്പ് വിവിധ അന്വേഷണ ഏജന്‍സികള്‍ നല്‍കിയിട്ടും, ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് കോടി രൂപയുടെ മയക്കുമരുന്ന് കേരളത്തില്‍ പിടിക്കപ്പെട്ടിട്ടും ഇത്തരം സംഘങ്ങളുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് വേണ്ട രീതിയിലുള്ള അന്വേഷണങ്ങള്‍ നടത്തിയിട്ടുള്ളതായി  അറിവില്ല. മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നു എന്ന യാഥാര്‍ഥ്യം ഐക്യരാഷ്ട്രസഭയുടെ തന്നെ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. വസ്തുതകള്‍ ഇപ്രകാരമായിരിക്കെ, ചില സംഘടനകള്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന ആശങ്ക പാലാ രൂപത മെത്രാന്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കുവച്ച് യുവജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് വിവാദമാക്കുന്നതിനുപകരം പൊതുസമൂഹങ്ങളില്‍ ഉത്തരവാദിത്വത്തോടെ അവ ചര്‍ച്ച ചെയ്യുകയാണുവേണ്ടത്.

തീവ്രവാദ നീക്കങ്ങളും മയക്കുമരുന്ന് മാഫിയയുടെ ഇടപെടലുകളും സംബന്ധിച്ച സാധാരണ ജനങ്ങളുടെ ആശങ്കള്‍ ഉള്‍ക്കൊണ്ട് അവയെക്കുറിച്ച് ശരിയായ അന്വേഷണങ്ങള്‍ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം. കേരള സമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ തുറന്നു പറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല. ഇത്തരം തുറന്നുപറച്ചിലുകള്‍ വര്‍ഗ്ഗീയ ലക്ഷ്യത്തോടെയാണെന്ന മുന്‍വിധി ആശാസ്യമല്ല. പകരം ഇതു പരിഹരിച്ച് സാമൂഹിക മൈത്രി നിലനിര്‍ത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങള്‍ക്കുണ്ട്. വര്‍ഗ്ഗീയ ധ്രുവീകരണമല്ല, സാമുദായിക ഐക്യമാണ് കത്തോലിക്കാ സഭ ലക്ഷ്യംവയ്ക്കുന്നത്. സാമൂഹിക സൗഹൃദം എന്ന വലിയ ലക്ഷ്യത്തിനായി എല്ലാ സമുദായ നേതൃത്വങ്ങളും ഒരുമിക്കുകയും സാമൂഹിക തിന്മകള്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടുകയും വേണം.