മാർ ജോസ് പുളിക്കൽ അന്താരാഷ്ട്ര വിശ്വാസ പരിശീലന കൗൺസിലിൽ അംഗം

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനും സീറോമലബാർ സഭയുടെ വിശ്വാസപരിശീലന കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കലിനെ അന്താരാഷ്ട്ര വിശ്വാസപരിശീലന കൗൺസിലിൽ (ഇന്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ) അംഗമായി നിയമിച്ചു. ലിയോ പതിനാലാമൻ പാപ്പായുടെ അംഗീകാരത്തോടെ സെക്രട്രിയേറ്റ്‌ ഓഫ് സ്റ്റേറ്റിൻ്റെ നിർദേശപ്രകാരം, സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ കാര്യാലയത്തിൻ്റെ പ്രൊ പ്രീഫെക്ട് കർദിനാൾ റീനോ ഫിസിക്കെല്ലെയാണ് നിയമനം നടത്തിയിരിക്കുന്നത്. അഞ്ചു വർഷത്തേക്കാണ് നിയമനം.

സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ, ആഗോളസഭയുടെ വിശ്വാസപരിശീലന ദൗത്യത്തിന് ആവശ്യമായ പഠനങ്ങൾ, മാർഗനിർദേശങ്ങൾ, നയപരമായ ശുപാർശകൾ എന്നിവ രൂപപ്പെടുത്തുന്നതിനും, വിശ്വാസപരിശീലനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സമിതിയാണ്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മെത്രാന്മാരും വൈദികരും മതബോധനരംഗത്തെ വിദഗ്ധരുമാണ് കൗൺസിലിലെ അംഗങ്ങൾ.

2016-ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായമെത്രാനായും 2020-ൽ മെത്രാനായും ചുമതലയേറ്റ മാർ ജോസ് പുളിക്കൽ 2024 മുതലാണ് സീറോമലബാർസഭയുടെ വിശ്വാസപരിശീലന കമ്മീഷൻ ചെയർമാനായി നിയമിതനായത്. 2026 ഫെബ്രുവരി മാസത്തിൽ മനിലയിൽ സംഘടിപ്പിച്ച ഏഷ്യയിലെ കത്തോലിക്കാ മെത്രാൻസമിതിയുടെ വിശ്വാസപരിശീലന വിഭാഗത്തിൽ പ്രവർത്തിക്കുന്നവരുടെ സമ്മേളനത്തിൽ മാർ ജോസ് പുളിക്കൽ പങ്കെടുക്കുകയും സീറോമലബാർസഭയുടെ വിശ്വാസപരിശീലന പ്രവർത്തനങ്ങളും വിശ്വാസപരിശീലന രംഗത്തെ നേട്ടങ്ങളും വെല്ലുവിളികളും അവതരിപ്പിക്കുകയും ചെയ്തിരുന്നു.