മലയോര ജനതയുടെ ആശങ്ക പരിഹരിക്കണമെന്ന് ഇടുക്കി രൂപത

കരിമ്പൻ: പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ പ്രത്യേകിച്ച് ഇടുക്കി പോലുള്ള മലയോര ജില്ലകളിൽ സംജാതമായിരിക്കുന്ന പ്രതിസന്ധി അടിയന്തരമായി പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഇടുക്കി രൂപത ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് രൂപത അധികൃതർ നിവേദനം നൽകി.

2026 ജൂലൈ 28നു പുറത്തിറങ്ങിയ ഏഴാമത്തെ കരട് വിജ്ഞാപനം മുൻ വിജ്ഞാപനങ്ങളിൽ നിന്നും മാറ്റമില്ലാതെ പ്രസിദ്ധീകരിച്ചത് ആശങ്കാജനകമാണ്. സംസ്ഥാന സർക്കാരിൻ്റെ ശിപാർശകൾ പരിഗണിച്ചിട്ടില്ല എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. പുതിയ വിജ്ഞാപനത്തെ കുറിച്ചുള്ള പരാതികൾ സമർപ്പിക്കുന്നതിന് സെപ്റ്റംബർ 25 വരെയാണ് സമയം നൽകിയിട്ടുള്ളത്. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ജനങ്ങളുടെ ആശങ്കകളും എതിർപ്പുകളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ രേഖാമൂലം അറിയിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.

വീടുകളും ജനവാസ മേഖലകളും ഇഎസ്എ പരിധിയിൽ നിന്നും പൂർണമായി ഒഴിവാക്കണം. കൃഷി ഭൂമിയും തോട്ടങ്ങളും ഇഎസ്എ യിൽ ഉൾപ്പെട്ടാൽ ഭാവിയിലെ നിർമാണ പ്രവർത്തനങ്ങൾ, ഭൂവിനിയോഗം, കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയിൽ കർശന നിയന്ത്രണങ്ങൾ വരുമോയെന്ന ഭയം കർഷകർക്കിടയിൽ ശക്തമാണ്. റോഡ്, വീട്, പൊതുസ്ഥാപനങ്ങൾ, ചെറു കിട സംരംഭങ്ങൾ തുടങ്ങിയ സാധാരണ ജനജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് അനാവശ്യമായ തടസം സൃഷ്‌ടിക്കാൻ ഇഎസ്എ പ്രഖ്യാപനം ഇടവരുത്തുമെ ന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

എല്ലാ പ്രദേശങ്ങൾക്കും ഒരേ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് പകരം വനമേഖല, പരിസ്ഥിതി പ്രാധാന്യമുള്ള മേഖല, കൃഷി - ജനവാസ മേഖല എന്നിങ്ങനെ ശാസ്ത്രീയമായി തിരിച്ചു വ്യത്യസ്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണംഎന്ന നിർദേശവും രൂപത മുന്നോട്ടുവച്ചു. രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം പുറയാറ്റ്, ഫാ.ഡോ. ജോർജ് തകിടിയേൽ, ഫാ. ജിൻസ് കാരയ്ക്കാട്ട്, അലക്സ് തോമസ് എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.