വരാപ്പുഴ അതിരൂപത ശതോത്തര സുവര്‍ണ്ണ ജൂബിലിലേക്കുള്ള യാത്രക്ക് തുടക്കം കുറിക്കുന്നു

എറണാകുളം: വരാപ്പുഴ അതിരൂപത ശതോത്തര സുവര്‍ണ്ണ ജൂബിലിലേക്കുള്ള യാത്രക്ക് തുടക്കം കുറിക്കുമ്പോള്‍ എല്ലാ കര്‍മമേഖലകളും ദൈവാ നുഗ്രഹത്താല്‍ കൂടുതല്‍ പ്രകാശപൂരിതമാകണമെന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.

വരാപ്പുഴ അതിരൂപതയുടെ 140-ാം വര്‍ഷ ജൂബിലിയുടെ പൂര്‍ത്തീകരണമായി എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിക്ക് മുന്നോടിയായി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ഇക്കഴിഞ്ഞ കാലങ്ങളില്‍ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ നന്മ ചെയ്യാന്‍ അതിരൂപതയ്ക്ക് സാധിച്ചതില്‍ ആര്‍ച്ചുബിഷപ് ദൈവത്തിന് നന്ദി പറഞ്ഞു. 150-ാം വര്‍ഷത്തിലേക്കുള്ള ഈ ചരിത്രയാത്ര വിജയകരമായി നടത്താന്‍ ദൈവം എല്ലാവരെയും പ്രാപ്തരാക്കട്ടെയെന്ന് ആര്‍ച്ചുബിഷപ് ആശംസിച്ചു.

അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, ഝാന്‍സി രൂപത മുന്‍ മെത്രാന്‍ ഡോ. പീറ്റര്‍ പറപ്പുള്ളില്‍, അതിരൂപത വികാരി ജനറാള്‍ മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇല ഞ്ഞിമിറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, പ്രൊക്കുറേറ്റര്‍ ഫാ. സോജന്‍ മാളിയേക്കല്‍, ഫൊ റോന വികാരി ഫാ. പീറ്റര്‍ കൊച്ചുവീട്ടില്‍ എന്നിവര്‍ സഹകാര്‍മികരായി. ഫാ. അല്‍ഫോന്‍സ് പനക്കല്‍ വചനപ്രഘോഷണം നടത്തി.

ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍ പതാക ഉയര്‍ത്തി. ജൂബിലിയുടെ ഭാഗമായി വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവക ദേവാലയങ്ങളിലും ജൂബിലി പതാക ഉയര്‍ത്തും.

മലബാര്‍ വികാരിയാത്തിന്റെ ആസ്ഥാനം അന്നത്തെ യാത്രാ സൗകര്യമനുസരിച്ച് വരാപ്പുഴ ദ്വീപിലാക്കു കയും 1709-ല്‍ വരാപ്പുഴ വികാരിയാത്ത് എന്ന് പുനര്‍നാമകരണം ചെയ്യുകയുമായിരുന്നു. 1886-ല്‍ ഭാഗ്യസ്മരണാര്‍ഹനായ ലിയോ പതിമൂന്നാമന്‍ പാപ്പയുടെ ‘ഹുമാനേ സലൂത്തിസ് ഔക്തോര്‍’ എന്ന തിരുവെഴുത്തുവഴി സെപ്റ്റംബര്‍ ഒന്നിനാണ് വരാപ്പുഴ അതിരൂപതയായി ഉയര്‍ത്തപ്പെട്ടത്. വരാപ്പുഴ അതിരൂപതാ ആസ്ഥാനം പിന്നീട് ഭരണ സൗകര്യാര്‍ത്ഥം എറണാകുളത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.